വയനാട്: മാനന്തവാടിയില്‍ നിന്ന് നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യമിട്ടെന്ന് പോലീസ്. ശനിയാഴ്ച ആയിരുന്നു വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് രണ്ട് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ കുഞ്ഞിനെ ഏഴ് കിലോമീറ്റർ അപ്പുറത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിന്റെ ലക്ഷ്യം പുറത്തുവന്നത്. കുട്ടിയുടെ ദേഹത്തുള്ള ആഭരണം എടുക്കാൻ ശ്രമിക്കുന്പോള്‍ കരഞ്ഞതിനെ തുടർന്ന് ഏഴ് കിലോമീറ്റർ അകലെ വച്ച് കുട്ടിയെ പ്രതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
ജിഹാസ് നേരത്തെ ലഹരി കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ജിഹാസ് കുട്ടിയെയും കൊണ്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ ദുരൂഹത ഉടലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടിയത്.